വൈകിട്ട് അഞ്ചിനുശേഷം ഷൊര്‍ണൂരില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പാസഞ്ചർ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം

വൈകിട്ട് 04.20ന് ശേഷം ഷൊര്‍ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്ന രണ്ട് വണ്ടികള്‍ പിൻവലിച്ചതിനാൽ 4 മണിക്കൂര്‍ മലബാറിലേക്ക് വണ്ടികള്‍ ഇല്ല.
പരപ്പനങ്ങാടി പുതുതായി പാലക്കാട്ടേക്ക് നീട്ടിയ സർവീസിനെ മലബാറിലേക്ക് അഞ്ച് പുതിയ ട്രെയിനുകൾ അനുവദിച്ചുവെന്ന രീതിയിൽ റെയിൽവേ അവതരിപ്പിക്കുന്നതിനെതിരെ പരാതിയുയരുന്നു.
06031, 06032 ഷൊര്‍ണൂര്‍ - കണ്ണൂര്‍ ട്രെയിനുകളാണ് പാലക്കാട് വരെ നീട്ടിയത്. അതിനെ പുതിയ അഞ്ച് ട്രെയിനുകളായാണ് റെയില്‍വേ അവതരിപ്പിച്ചത്. മലബാറിലേക്ക് പുതിയ പാസഞ്ചർ ട്രെയിനുകൾ ആവശ്യപ്പെട്ട് കാത്തിരിക്കുന്ന യാത്രക്കാരെ കബളിപ്പിക്കലാണ് എന്ന ആക്ഷേപമാണ് ശക്തമാകുന്നത്. 06071 കോഴിക്കോട് - പാലക്കാട് (ശനി ഒഴികെ), 06031 പാലക്കാട് - കണ്ണൂര്‍ (ശനി ഒഴികെ), 06075 ഷൊർണൂർ - കണ്ണൂര്‍ (ശനി), 06179 കോഴിക്കോട് - ഷൊർണൂർ (ശനി), 06032 കണ്ണൂർ - കോഴിക്കോട് (ദിവസവും) എന്നാക്കി ഏറെ വിചിത്രമായ രീതിയിലാണ് നിലവിലുണ്ടായിരുന്ന 06031, 06032 എന്നീ രണ്ട് വണ്ടികള്‍ അഞ്ചെണ്ണമാക്കി മാറ്റിയത്. വൈകിട്ട് 04.20ന് ശേഷം ഷൊര്‍ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്ന രണ്ട് വണ്ടികള്‍ പിൻവലിച്ചതിനാൽ
4 മണിക്കൂര്‍ മലബാറിലേക്ക് വണ്ടികള്‍ ഇല്ലാത്തതിൽ യാത്രക്കാർ ഏറെ പ്രയാസത്തിലാണ്. വൈകിട്ട് അഞ്ചിനുശേഷം ഷൊര്‍ണൂരില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പാസഞ്ചർ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.