സ്‌കൂളുകൾക്ക് ഇന്ന് അവധി; സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മണിക്കൂറിൽ പരമാവധി 40 - 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കാസർകോട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂരിൽ അവധി സ്കൂളുകൾക്ക് മാത്രമാണ്. കുട്ടനാട് താലൂക്കിലും അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലും അവധി പ്രഖ്യാപിച്ചു. ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴക്കും 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമാണ് സാധ്യത. ഈ ദിവസങ്ങളിൽ മണിക്കൂറിൽ പരമാവധി 40 - 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിലാകും കൂടുതൽ മഴയ്ക്ക് സാദ്ധ്യത. കർണാടക, ആന്ധ്ര, ഒഡീഷ തീരങ്ങളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കാരണം.മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. സംസ്ഥാനത്ത് മൂന്നു ദിവസം കൂടി മഴ തുടരും, വിവിധ ജില്ലകളിൽ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കാലവർഷം വീണ്ടും കനത്തു. മഴ തിമിർത്തുപെയ്യുന്നതിനാൽ കെടുതികളും രൂക്ഷം. വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടും മരം വീണ് വീടുകൾക്ക് നാശനഷ്ടവുമുണ്ടായി. വെെദ്യുതി ബന്ധവും താറുമാറായി. മലയോരത്തും കനത്ത മഴയാണ്. വിലങ്ങാട് പല്ലുവ പുഴയിൽ മലവെള്ളം കുത്തിയൊലിച്ച് വായാട് പാലം അപകടത്തിലായി. അപ്രോച്ച് റോഡിന്റെ ഭാഗം പുഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയി. കൊയിലാണ്ടി– എടവണ്ണ സംസ്ഥാനപാതയിൽ മുക്കത്തിനടുത്ത് കറുത്തപറമ്പിൽ കാർ തോട്ടിലേക്ക് മറിഞ്ഞു.
കേരള,കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ 19 വരെ മീൻ പിടിക്കാൻ പോകരുത്. തിങ്കൾ രാത്രി 8.30വരെ കേരളതീരത്ത് മൂന്നുമുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചു.